ഇറാനെതിരെ ആണവായുധം പ്രയോഗിക്കില്ലെന്ന് ഡൊണാൾഡ് ട്രംപ്; ഇറാന്‍റെ സൈനിക ശക്തി തകർത്തതായും അവകാശവാദം

ഇറാനും അമേരിക്കയും തമ്മിലുള്ള സൈനിക സംഘർഷത്തിൽ ആണവായുധങ്ങൾ പ്രയോഗിക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം തന്‍റെ നയം വ്യക്തമാക്കിയത്. ഒരു രാജ്യവും ആണവായുധങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്നാണ് തന്‍റെ വ്യക്തിപരമായ നിലപാടെന്നും ട്രംപ് കൂട്ടിച്ചേർത്തു.​

സാധാരണ നിലയിലുള്ള ആക്രമണങ്ങളിലൂടെ തന്നെ ഇറാന്‍റെ സൈനിക ശക്തിയെ അമേരിക്ക പൂർണ്ണമായും തകർത്തിട്ടുണ്ടെന്നും അതിനാൽ ആണവായുധങ്ങളുടെ ആവശ്യം ഉദിക്കുന്നില്ലെന്നുമാണ് ട്രംപിന്‍റെ വാദം. “എന്തിന് ഞാൻ ആണവായുധങ്ങൾ ഉപയോഗിക്കണം? അവയില്ലാതെ തന്നെ വളരെ സാധാരണമായ രീതിയിൽ നാം അവരെ തകർത്തു കഴിഞ്ഞു,” എന്ന് അദ്ദേഹം പറഞ്ഞു. ഇറാന്‍റെ നാവികസേന നിലവിൽ കടലിന്‍റെ അടിത്തട്ടിലാണെന്നും, അവരുടെ വ്യോമസേനയും റഡാർ സംവിധാനങ്ങളും പൂർണ്ണമായും നശിപ്പിക്കപ്പെട്ടതായും അദ്ദേഹം അവകാശപ്പെട്ടു.​

ഇറാന് മേൽ നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള ഉപരോധം അതിശക്തമാണെന്നും സമയം അവർക്ക് അനുകൂലമല്ലെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. എങ്കിലും ചർച്ചകൾക്കായി താൻ യാതൊരുവിധ തിടുക്കവും കാണിക്കുന്നില്ല. ദീർഘകാലം നിലനിൽക്കുന്ന സുശക്തമായ ഒരു കരാറാണ് താൻ ലക്ഷ്യമിടുന്നതെന്നും അമേരിക്കൻ പ്രസിഡന്‍റ് വ്യക്തമാക്കി.