പ്രശസ്ത ചലച്ചിത്ര സംവിധായകൻ ഭാരതിരാജ അന്തരിച്ചു; വിടവാങ്ങിയത് തമിഴ് സിനിമയുടെ ഇതിഹാസം

ചെന്നൈ: പ്രശസ്ത തമിഴ് ചലച്ചിത്ര സംവിധായകൻ ഭാരതിരാജ അന്തരിച്ചു. 84 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കുറച്ചുകാലമായി ചെന്നൈയിലെ വസതിയിൽ വിശ്രമത്തിലായിരുന്നു അദ്ദേഹം. മകൻ മനോജിന്റെ വിയോഗത്തെത്തുടർന്ന് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി കൂടുതൽ മോശമാവുകയായിരുന്നു.​

1977-ൽ പുറത്തിറങ്ങിയ ‘പതിനാറ് വയതിനിലെ’ എന്ന ചിത്രത്തിലൂടെയാണ് ഭാരതിരാജ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. തുടർന്ന് കിഴക്കേ പോകുമെയിൽ, സിഗപ്പു റോജകൾ, നിഴൽഗൽ, അലൈകൾ ഓയിവതില്ലൈ, മുതൽ മര്യാദൈ തുടങ്ങി ഇന്ത്യൻ സിനിമയിലെ തന്നെ ക്ലാസിക്കുകളായി മാറിയ നിരവധി ചിത്രങ്ങൾ അദ്ദേഹം സമ്മാനിച്ചു. 2020-ൽ പുറത്തിറങ്ങിയ ‘മീണ്ടും ഒരു മര്യാദൈ’ എന്ന സിനിമയാണ് അദ്ദേഹം അവസാനമായി സംവിധാനം ചെയ്തത്.

​ചലച്ചിത്ര ലോകത്തിന് നൽകിയ സമഗ്ര സംഭാവനകൾ മുൻനിർത്തി രാജ്യം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. ആറ് തവണ ദേശീയ ചലച്ചിത്ര പുരസ്കാരവും അദ്ദേഹം സ്വന്തമാക്കി. സംവിധാനത്തിന് പുറമെ അഭിനയത്തിലും സജീവമായിരുന്ന അദ്ദേഹം, മോഹൻലാൽ-തരുൺ മൂർത്തി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘തുടരും’ എന്ന ചിത്രത്തിൽ സ്റ്റണ്ട് മാസ്റ്ററുടെ വേഷത്തിലും എത്തിയിരുന്നു.