കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷം മികച്ച പ്രകടനം കാഴ്ചവെച്ച കൊച്ചി മെട്രോ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർധന രേഖപ്പെടുത്തി. വരുമാനത്തിലും പ്രവർത്തന ലാഭത്തിലും മുന്നേറ്റം കൈവരിച്ച മെട്രോയുടെ അറ്റനഷ്ടത്തിലും ഗണ്യമായ കുറവുണ്ടായി. കൊച്ചി നഗരവാസികൾ മെട്രോ ഗതാഗത സംവിധാനത്തെ വീണ്ടും ഏറ്റെടുത്തതിന്റെ തെളിവാണ് കഴിഞ്ഞ വർഷത്തെ പ്രവർത്തനഫലം. 2025-26 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ അറ്റനഷ്ടം മുൻ സാമ്പത്തിക വർഷത്തെ 430.50 കോടി രൂപയിൽ നിന്ന് 352.49 കോടി രൂപയായി കുറഞ്ഞു. ഇതേ കാലയളവിൽ 52.64 കോടി രൂപയുടെ പ്രവർത്തന ലാഭവും കൊച്ചി മെട്രോ നേടി. ഇതോടെ തുടർച്ചയായ നാലാം വർഷവും പ്രവർത്തന ലാഭം കൈവരിക്കുന്ന മെട്രോയായി കൊച്ചി മെട്രോ മാറി. രണ്ടാംഘട്ട പാതയിലൂടെ കാക്കനാട് സ്മാർട്ട് സിറ്റിയിലേക്കും ഇൻഫോപാർക്കിലേക്കും സർവീസ് ആരംഭിക്കുന്നതോടെ യാത്രക്കാരുടെ എണ്ണം ഗണ്യമായി ഉയരുകയും പ്രവർത്തന ലാഭം കൂടുതൽ വർധിക്കുകയും ചെയ്യുമെന്ന് മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റ പറഞ്ഞു.
കൊച്ചി മെട്രോയിൽ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർധന; അറ്റനഷ്ടം ഗണ്യമായി കുറഞ്ഞു
