കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട എസ്.എഫ്.ഐ പ്രവർത്തകൻ അഭിമന്യുവിന്റെ കേസിൽ, വിചാരണയ്ക്ക് മുന്നോടിയായി പ്രതികളെ കുറ്റപത്രം വായിച്ചുകേൾപ്പിച്ചു. എറണാകുളം സെഷൻസ് കോടതിയിൽ ഹാജരാക്കിയ എസ്.ഡി.പി.ഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ 16 പ്രതികളും, പോലീസ് തങ്ങൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ ചെയ്തിട്ടില്ലെന്ന് കോടതിയെ ബോധിപ്പിച്ചു. ആകെ 26 പ്രതികൾക്കെതിരെയുള്ള കുറ്റപത്രമാണ് പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.
2018 ജൂലൈ 2-നാണ് ക്യാമ്പസിലെ ചുവരെഴുത്തിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് അഭിമന്യു കുത്തേറ്റ് മരിക്കുന്നത്. കേസിന്റെ വിചാരണാ നടപടികൾക്കിടെ, കോടതിയുടെ കസ്റ്റഡിയിൽ ഇരുന്ന സുപ്രധാന രേഖകൾ കാണാതായത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. പിന്നീട് ഈ രേഖകൾ വീണ്ടും തയ്യാറാക്കിയ ശേഷമാണ് ഇപ്പോൾ വിചാരണാ നടപടികളിലേക്ക് കടന്നിരിക്കുന്നത്.
കേസിന്റെ വിചാരണ നീണ്ടുപോകുന്നതിനെതിരെ അഭിമന്യുവിന്റെ മാതാപിതാക്കൾ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനെത്തുടർന്ന്, 9 മാസത്തിനകം കേസിന്റെ വിചാരണാ നടപടികൾ പൂർത്തിയാക്കാൻ ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.
