തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ആരോഗ്യ സേവനങ്ങൾ കൂടുതൽ സുതാര്യവും രോഗീസൗഹൃദവുമാക്കുന്നതിന്റെ ഭാഗമായി ഡോക്ടർമാരുടെ പേരും ഒ.പി ദിവസവും സമയവും വ്യക്തമായി പ്രദർശിപ്പിക്കാൻ ആരോഗ്യ – ദേവസ്വം മന്ത്രി നിർദ്ദേശം നൽകി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രികൾ വരെയുള്ള എല്ലാ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലും ഈ ഉത്തരവ് അടിയന്തരമായി നടപ്പാക്കാൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദ്ദേശം കൈമാറിയിട്ടുണ്ട്.
താഴെത്തട്ടിലെ പല ആശുപത്രികളിലും ഒ.പി സമയത്ത് ഡോക്ടർമാരില്ലെന്നും രോഗികൾ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടിവരുന്നുവെന്നും ഉള്ള പൊതുജനങ്ങളുടെ പരാതികളെ തുടർന്നാണ് ഈ ഇടപെടൽ. പുതിയ നിർദ്ദേശപ്രകാരം ഓരോ ആരോഗ്യകേന്ദ്രത്തിലെയും അനുവദിച്ച ഡോക്ടർ തസ്തികകൾ, നിലവിലുള്ള ഒഴിവുകൾ, ഓരോ ഡോക്ടറുടെയും ഒ.പി സമയക്രമം എന്നിവ രോഗികൾക്ക് വ്യക്തമായി കാണാവുന്ന രീതിയിൽ സ്ഥാപിക്കേണ്ടതുണ്ട്. കൂടാതെ, ഇവയിൽ മാറ്റങ്ങൾ വരുമ്പോൾ കൃത്യമായ ഇടവേളകളിൽ വിവരങ്ങൾ പുതുക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
