ന്യൂഡൽഹി: നീറ്റ്-യുജി 2026 ചോദ്യപേപ്പർ ചോർച്ച കേസിൽ നിർണായക വിവരങ്ങളാണ് സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ പുറത്തുവന്നിരിക്കുന്നത്. ദേശീയ പരീക്ഷാ ഏജൻസിയായ (NTA)യിലെ ചില വിഷയവിദഗ്ധർ രഹസ്യ ചോദ്യപേപ്പറുകൾ പണത്തിനായി ചോർത്തി ഇടനിലക്കാരുടെ സഹായത്തോടെ ചില പരീക്ഷാർഥികൾക്ക് കൈമാറിയെന്നാണ് അന്വേഷണ ഏജൻസി ആരോപിക്കുന്നത്.
സിബിഐയുടെ അന്വേഷണപ്രകാരം, ഇത് വിവിധ സംസ്ഥാനങ്ങളിലായി പ്രവർത്തിച്ച സംഘടിത ഗൂഢാലോചനയുടെ ഭാഗമായിരുന്നു. പരീക്ഷയ്ക്ക് മുമ്പ് ചോദ്യങ്ങൾ കൈവശപ്പെടുത്തിയ സംഘങ്ങൾ വൻതുക ഈടാക്കി ചില വിദ്യാർഥികൾക്ക് അനധികൃത നേട്ടം ലഭ്യമാക്കിയതായും കുറ്റപത്രത്തിൽ പറയുന്നു.
കേസിൽ മൂന്ന് എൻടിഎ വിഷയവിദഗ്ധർ, കോച്ചിങ് സെന്ററുകളുമായി ബന്ധപ്പെട്ടവർ, ഇടനിലക്കാർ, ആനുകൂല്യം ലഭിച്ച ചില പരീക്ഷാർഥികൾ ഉൾപ്പെടെ 13 പേർക്കെതിരെയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ക്രിമിനൽ ഗൂഢാലോചന, വഞ്ചന, തെളിവ് നശിപ്പിക്കൽ, അഴിമതി നിരോധന നിയമം, പൊതുപരീക്ഷകളിലെ ക്രമക്കേട് തടയൽ നിയമം എന്നിവ പ്രകാരമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ഡിജിറ്റൽ ഫോറൻസിക് പരിശോധന, കൈയെഴുത്ത് വിദഗ്ധരുടെ റിപ്പോർട്ട്, അക്കാദമിക് വിദഗ്ധരുടെ വിലയിരുത്തൽ എന്നിവയും കുറ്റപത്രത്തിനൊപ്പം സമർപ്പിച്ചിട്ടുണ്ട്. ചോദ്യപേപ്പർ പരീക്ഷയ്ക്ക് മുമ്പ് തന്നെ പ്രതികളുടെ ശൃംഖല വഴി പ്രചരിപ്പിച്ചെന്നതിന് ഇവ തെളിവാണെന്നാണ് സിബിഐയുടെ നിലപാട്. അന്വേഷണം തുടരുകയാണെന്നും കൂടുതൽ പേരെ ഉൾപ്പെടുത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും അന്വേഷണ സംഘം അറിയിച്ചു.
