തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ മൂല്യനിർണയ ക്രമക്കേടിൽ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കണ്ടെത്തി. മുൻ ഡെപ്യൂട്ടി സെക്രട്ടറി സതീഷ്, അഡിഷണൽ സെക്രട്ടറി ഹരി എന്നിവരുടെ ഭാഗത്തുനിന്നാണ് ഈ വീഴ്ചയുണ്ടായിട്ടുള്ളത്. പരീക്ഷയിലെ 9 ചോദ്യങ്ങളുടെ മൂല്യനിർണയം നടത്താതെ പോയതാണ് ഇവർ വരുത്തിയ പ്രധാന വീഴ്ചയെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു.
എന്നാൽ സാങ്കേതിക പിഴവ് മൂലമാണ് ചോദ്യങ്ങൾ മൂല്യനിർണയം നടത്താതെ പോയതെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം. ഈ സംഭവത്തിൽ ക്രിമിനൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന കാര്യത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്.
ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഈ വീഴ്ചയെക്കുറിച്ച് അറിഞ്ഞിട്ടും പി.എസ്.സി യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും അന്വേഷണ സംഘം ചൂണ്ടിക്കാണിക്കുന്നു. ഈ സാഹചര്യത്തിൽ വീഴ്ച വരുത്തിയ രണ്ട് ഉദ്യോഗസ്ഥർക്കെതിരെയും വകുപ്പുതല നടപടി സ്വീകരിക്കണമെന്ന് ശുപാർശ ചെയ്തുകൊണ്ട് ക്രൈംബ്രാഞ്ച് ഡി.ജി.പി വഴി സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. ഈ കത്ത് സർക്കാർ ഉടൻ തന്നെ പി.എസ്.സിക്ക് കൈമാറും.
