മട്ടന്നൂരിൽ പിണറായി വിജയനും എം.വി. ഗോവിന്ദനുമെതിരെ ഫ്ലക്സ് ബോർഡുകൾ; സി.പി.എം കേന്ദ്രങ്ങളിൽ പ്രതിഷേധം പുകയുന്നു

സിപിഎമ്മിന്റെ ശക്തികേന്ദ്രമായ കണ്ണൂർ മട്ടന്നൂരിൽ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ പരസ്യ പ്രതിഷേധം. മട്ടന്നൂർ കോളയാട് പഞ്ചായത്തിലെ ഈരായിക്കൊല്ലിയിലാണ് പാർട്ടി നേതൃത്വത്തെ വെല്ലുവിളിച്ച് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. ‘പാർട്ടിയാണ് വലുത്, വ്യക്തികളല്ല’ എന്ന തലക്കെട്ടോടെ സ്ഥാപിച്ച ബോർഡിൽ നിലവിലെ നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. പി. ജയരാജനും എം. സ്വരാജും പാർട്ടിയെ നയിക്കണമെന്ന ആവശ്യവും ഇതിൽ വ്യക്തമാക്കുന്നുണ്ട്.

തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പാർട്ടിക്കുള്ളിൽ ആത്മപരിശോധന വേണമെന്ന ചർച്ചകൾ മുറുകുന്നതിനിടെയാണ് പാർട്ടി ഗ്രാമങ്ങളിൽ നിന്ന് തന്നെ നേതൃത്വത്തിനെതിരെ നീക്കമുണ്ടാകുന്നത്. സോഷ്യൽ മീഡിയയിൽ പിണറായി വിജയനെതിരെയും പി. ജയരാജനെ അനുകൂലിച്ചും നടക്കുന്ന പ്രചാരണങ്ങൾക്ക് പിന്നാലെയാണ് ഇപ്പോൾ പൊതുനിരത്തിലും പ്രതിഷേധം ദൃശ്യമായത്. സംഭവം വിവാദമായതോടെ സിപിഎം പ്രവർത്തകർ തന്നെ ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്തു.

പാർട്ടിയുടെ ഉരുക്കുകോട്ടയിൽ തന്നെ ഇത്തരമൊരു പരസ്യ പ്രതിഷേധം ഉയർന്നത് ജില്ലയിലെ സിപിഎം നേതൃത്വത്തെ വലിയ രീതിയിൽ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. അച്ചടക്കമുള്ള അണികൾക്കിടയിൽ നേതൃത്വത്തോടുള്ള അതൃപ്തി ശക്തമായി പുകയുന്നു എന്നതിന്റെ തെളിവാണ് ഈ സംഭവമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. വരും ദിവസങ്ങളിൽ ഇത് പാർട്ടി വേദികളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചേക്കും.