നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് ദലിത്-ആദിവാസി സംഘടനകളും ജസ്റ്റിസ് ഫോർ നിതിൻരാജ് ആക്ഷൻ കൗൺസിലും പ്രഖ്യാപിച്ച സംസ്ഥാനതല ഹർത്താൽ പുരോഗമിക്കുന്നു. രോഹിത് വെമുല നിയമം നടപ്പാക്കുക, നിതിൻ രാജിന്റെ കുടുംബത്തിന് പത്ത് കോടി രൂപ നഷ്ടപരിഹാരം നൽകുക, അഞ്ചരക്കണ്ടി ഡെന്റൽ കോളജിന്റെ അഫിലിയേഷൻ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് രാവിലെ ആറ് മണി മുതൽ ഹർത്താൽ ആരംഭിച്ചത്. ഹർത്താലുമായി സഹകരിക്കില്ലെന്നും കടകൾ തുറക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി നേരത്തെ അറിയിച്ചിരുന്നു.
തലസ്ഥാന നഗരത്തിലടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടയുന്നത് സംഘർഷാവസ്ഥയ്ക്ക് കാരണമായി. അടൂർ കെഎസ്ആർടിസി സ്റ്റാൻഡിന് മുന്നിൽ വാഹനങ്ങൾ തടഞ്ഞ പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്തു. നെടുമങ്ങാട്, കണ്ണൂർ പഴയങ്ങാടി, ഇടുക്കി എന്നിവിടങ്ങളിലും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞെങ്കിലും ഇരുചക്ര വാഹനങ്ങളെ കടത്തിവിട്ടു. തിരുവനന്തപുരത്ത് ആശുപത്രിയിൽ പോകേണ്ടിയിരുന്ന ഒരു സ്ത്രീയെ സമരക്കാർ ബസിൽ നിന്ന് ഇറക്കിവിട്ടെങ്കിലും, ഉടൻ തന്നെ പൊലീസ് ഇടപെട്ട് ഇവരെ ഔദ്യോഗിക ജീപ്പിൽ ആശുപത്രിയിലെത്തിച്ചു.
അതേസമയം, കോഴിക്കോട് ജില്ലയിൽ ഹർത്താൽ ജനജീവിതത്തെ കാര്യമായി ബാധിച്ചിട്ടില്ല. ജില്ലയിൽ സിറ്റി സർവീസുകൾ ഉൾപ്പെടെയുള്ള സ്വകാര്യ ബസുകൾ സാധാരണ നിലയിൽ സർവീസ് നടത്തുന്നുണ്ട്. ഇതുവരെ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലാത്ത കോഴിക്കോട് നഗരത്തിൽ ജനജീവിതം ഭാഗികമായി സാധാരണ നിലയിലാണ്.
