കൊച്ചി: ദില്ലിയിലെ ജന്തർ മന്തറിൽ സമരം ചെയ്ത വിദ്യാർത്ഥികൾക്കെതിരെ വിവാദ പരാമർശം നടത്തിയ സംഭവത്തിൽ ആർ.എസ്.എസ് നേതാവ് ടി.ജി. മോഹൻദാസിന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. എറണാകുളം മട്ടാഞ്ചേരിയിലുള്ള വസതിയിലാണ് തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് എത്തിയത്. പ്രതിഷേധിച്ച വിദ്യാർത്ഥികളെ വെടിവെച്ചു കൊല്ലണമെന്ന തരത്തിൽ അശ്ലീലവും അധിക്ഷേപവും നിറഞ്ഞ വീഡിയോകൾ യൂട്യൂബ് ചാനൽ വഴി പ്രചരിപ്പിച്ചതിനെ തുടർന്നാണ് പൊലീസിന്റെ ഈ നടപടി.
ടി.ജി. മോഹൻദാസിന്റെ പ്രസ്താവനയ്‌ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. സംഭവത്തിൽ എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്മോൻ ആണ് ആദ്യം പരാതി നൽകിയത്. തുടർന്ന് നിരവധി പേർ പരാതിയുമായി രംഗത്തെത്തി. ലഹള ഉണ്ടാക്കുകയെന്ന ഉദ്ദേശത്തോടെ വീഡിയോകൾ പ്രചരിപ്പിച്ചതിന് ജൂലൈ 29-നാണ് കലാപാഹ്വനത്തിന് കേസെടുത്തത്. സൈബർ സെൽ ഓപ്പറേഷൻസ് ഐ.ജിക്ക് അന്വേഷണ ചുമതല നൽകിയിരുന്നെങ്കിലും കേസെടുക്കാൻ കാലതാമസം നേരിട്ടത് വലിയ ചർച്ചയായിരുന്നു. ഒടുവിൽ പരാതികൾ ലഭിച്ച് മൂന്നാം ദിവസമാണ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
