തിരുവനന്തപുരം: തന്റെ യാത്രാസുരക്ഷയിൽ വിപുലമായ സന്നാഹങ്ങൾ ഒഴിവാക്കിക്കൊണ്ട് പുതിയ മാതൃക പ്രഖ്യാപിച്ചിരിക്കുകയാണ് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. യാത്രകളിൽ അമിത സുരക്ഷ ആവശ്യമില്ലെന്ന് അദ്ദേഹം ഉന്നത പോലീസ് ഉദ്യോഗസ്ഥരെ അറിയിച്ചു. പൈലറ്റ്, എസ്കോർട്ട് വാഹനങ്ങൾ ഒഴികെയുള്ള മറ്റ് അകമ്പടി വാഹനങ്ങൾ ഒഴിവാക്കാനാണ് അദ്ദേഹം നിർദേശം നൽകിയിരിക്കുന്നത്. ഔദ്യോഗിക യാത്രകൾക്കിടയിൽ സാധാരണക്കാരായ നാട്ടുകാരെ ബുദ്ധിമുട്ടിക്കാനോ റോഡുകളിൽ ഗതാഗത തടസ്സം സൃഷ്ടിക്കാനോ പാടില്ലെന്നും അദ്ദേഹം കർശന നിർദേശം നൽകി.
യഥാർത്ഥത്തിൽ എസ്കോർട്ട് വാഹനങ്ങൾ പോലും വേണ്ടെന്ന നിലപാടിലായിരുന്നു അദ്ദേഹം. എന്നാൽ ഔദ്യോഗിക സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരം അത് അനിവാര്യമാണെന്ന് പോലീസ് ഉദ്യോഗസ്ഥർ ബോധ്യപ്പെടുത്തുകയായിരുന്നു. മുഖ്യമന്ത്രിയുടെ സുരക്ഷാ വ്യൂഹത്തിലേക്ക് കൂടുതൽ വാഹനങ്ങൾ നുഴഞ്ഞുകയറുന്നതാണ് പലപ്പോഴും വലിയ ഗതാഗത തടസ്സങ്ങൾക്കും ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണകൾക്കും കാരണമാകുന്നതെന്ന് എഡിജിപി അദ്ദേഹത്തെ അറിയിച്ചു. ജനകീയമായ ഒരു യാത്രാശൈലി പിന്തുടരാനാണ് സതീശൻ ലക്ഷ്യമിടുന്നത്.
