ധർമ്മടത്ത് അപ്രതീക്ഷിത ട്വിസ്റ്റ്; മുഖ്യമന്ത്രി പിണറായി വിജയൻ പിന്നിൽ, വി.പി അബ്ദുൽ റഷീദിന് ലീഡ്

കേരള രാഷ്ട്രീയത്തെ അമ്പരപ്പിച്ചുകൊണ്ട് ധർമ്മടം മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പിന്നിലാണെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു. നാലാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി വി.പി. അബ്ദുൽ റഷീദ് 2812 വോട്ടിന്റെ ലീഡ് നിലനിർത്തുകയാണ്. എൽഡിഎഫ് ഭരണസമിതിയിലുള്ള ചെമ്പിലോട് പഞ്ചായത്തിലെ വോട്ടുകൾ എണ്ണിത്തുടങ്ങിയ ആദ്യ റൗണ്ട് മുതൽ തന്നെ മുഖ്യമന്ത്രിക്ക് ലീഡ് കണ്ടെത്താൻ കഴിയാത്തത് ഇടത് ക്യാമ്പുകളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ മുഖ്യമന്ത്രി വലിയ മുന്നേറ്റം നടത്തിയ മേഖലകളിൽ ഇത്തവണ യുഡിഎഫ് മേധാവിത്വം പുലർത്തുന്നു എന്നതാണ് ശ്രദ്ധേയം.​

കഴിഞ്ഞ തവണത്തെ റെക്കോർഡ് ഭൂരിപക്ഷത്തിന്റെ ചരിത്രമുള്ള മണ്ഡലത്തിലാണ് ഈ അപ്രതീക്ഷിത തിരിച്ചടി. 2016-ൽ 87,329 വോട്ടുകൾ നേടിയ പിണറായി വിജയൻ, 2021-ൽ അത് 95,522 ആയി ഉയർത്തിയിരുന്നു. മുൻപ് 2011-ലും 2016-ലും മമ്പറം ദിവാകരനും, 2021-ൽ സി. രഘുനാഥുമാണ് കോൺഗ്രസിനായി ഇവിടെ മത്സരിച്ചിരുന്നത്. എന്നാൽ ഇത്തവണ യുവനേതാവായ വി.പി. അബ്ദുൽ റഷീദിനെ കളത്തിലിറക്കിയ കോൺഗ്രസ് തന്ത്രം ഫലം കാണുന്നതായാണ് പ്രാഥമിക സൂചനകൾ. കെ. രഞ്ജിത്താണ് ഈ പോരാട്ടത്തിൽ ബിജെപിയുടെ സ്ഥാനാർത്ഥി.