തിരുവനന്തപുരം: സംസ്ഥാനത്ത് പട്ടികജാതി-പട്ടികവർഗ്ഗ പീഡന നിരോധന നിയമപ്രകാരം (അട്രോസിറ്റി) രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ 80 ശതമാനവും അട്ടിമറിക്കപ്പെടുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. എസ്.സി/എസ്.ടി കമ്മീഷനും, കോടതികളിലെ സർക്കാർ അഭിഭാഷകരും, പോലീസും ചേർന്നാണ് കേസുകൾ അട്ടിമറിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ഭാരതീയ ദളിത് കോൺഗ്രസ് സെക്രട്ടറിയേറ്റ് പടിക്കൽ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ പത്ത് വർഷത്തിനിടെ സംസ്ഥാനത്ത് പട്ടികവിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ മുൻകാലങ്ങളെ അപേക്ഷിച്ച് വലിയ തോതിൽ വർദ്ധിച്ചതായി ചെന്നിത്തല ചൂണ്ടിക്കാട്ടി. സർക്കാർ ഈ വിഭാഗങ്ങളെ അവഗണിക്കുന്നത് ഛിദ്രശക്തികൾക്ക് അവരെ ദ്രോഹിക്കാൻ പ്രചോദനമാകുന്നു. യു.ഡി.എഫ് ഭരണകാലത്ത് ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തിൽ വർഷത്തിൽ അഞ്ചു തവണയെങ്കിലും അട്രോസിറ്റി കമ്മിറ്റികൾ കൂടാറുണ്ടായിരുന്നു. എന്നാൽ പിണറായി സർക്കാർ വന്നതിനുശേഷം എത്ര തവണ ഇത്തരം യോഗങ്ങൾ ചേർന്നുവെന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പട്ടികവിഭാഗ പീഡനങ്ങൾക്കെതിരെ സർക്കാരും കോടതികളും കമ്മീഷനും ശക്തമായ നിലപാടുകൾ സ്വീകരിച്ചിരുന്നെങ്കിൽ നിതിൻ രാജിനെപ്പോലുള്ള മിടുക്കരായ വിദ്യാർത്ഥികൾക്ക് കലാലയങ്ങളിൽ ഇത്തരം ദാരുണമായ അന്ത്യം സംഭവിക്കില്ലായിരുന്നുവെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
