​വി.ഡി. സതീശനെതിരായ വ്യാജ വിവാഹ ആരോപണം: ഗൂഢാലോചന കേസിൽ ആന്റോ അഗസ്റ്റിൻ ഒന്നാം പ്രതി

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ പൊലീസ് കേസെടുത്തു. റിപ്പോർട്ടർ ചാനൽ ഉടമ ആന്റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രിയെ പൊതുസമൂഹത്തിന് മുന്നിൽ അപമാനിക്കാൻ ശ്രമിച്ചതിനാണ് ഈ നടപടി.​

ഒരു ചടങ്ങിൽ സംസാരിക്കവെ ആന്റോ അഗസ്റ്റിൻ നടത്തിയ പ്രസംഗമാണ് കേസിന് ആധാരം. കോടികളുടെ മൂല്യമുള്ള വിവാഹരേഖകളുമായി രണ്ടു യുവാക്കൾ തന്നെ സമീപിച്ചുവെന്നും, കർണാടകയിലെ ബൈന്ദൂർ സബ് രജിസ്ട്രാർ ഓഫീസിൽ ഇതേക്കുറിച്ച് അന്വേഷണം നടത്തിയെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല, ഈ രേഖകൾ തന്റെ കൈവശമുണ്ടെന്ന് അദ്ദേഹം അവകാശപ്പെടുകയും ചെയ്തിരുന്നു.​

ആന്റോ അഗസ്റ്റിനും മറ്റ് രണ്ടുപേരും ചേർന്ന് ഗൂഢാലോചന നടത്തുകയും, വ്യാജരേഖയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ അത് സൂക്ഷിക്കുകയും ചെയ്തതായി എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നുണ്ട്. കെ.പി.സി.സി വക്താവ് രാജു പി. നായർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് എടുക്കാൻ ഡി.ജി.പി നിർദേശം നൽകുകയായിരുന്നു.

​സംഭവത്തിൽ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് വ്യാജരേഖ ഉണ്ടാക്കിയവരെ തിരിച്ചറിയണമെന്നും, അവരുടെ കൈവശമുള്ള രേഖകൾ പിടിച്ചെടുക്കണമെന്നും രാജു പി. നായർ താൻ നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.